2015, ഏപ്രിൽ 19, ഞായറാഴ്‌ച

ഗുരുദേവനുമുൻപുള്ള ഭാരതത്തിലെ സാമൂഹ്യസ്ഥിതി – അഞ്ചാം ഭാഗം; അല്പം പുരാണം, പിന്നെ ജാതികളും



പുരാണ കഥയിൽ ഈഴവരുടെ  ഉത്ഭവത്തെപ്പറ്റി  ശൗനികൻ  എന്ന  മഹർഷി വൃഷപർവ്വൻ  എന്ന  രാജാവിനോടു  പറയുന്നതായി  രേഖപ്പെടുത്തിയ  ഒരു കഥയുള്ളതായി  വായിച്ചിട്ടുണ്ടു്.  സത്യത്തിൽ  നടന്നതോ  അല്ലയോ  എന്നറിവില്ല.  പക്ഷെ  കഥ  അറിഞ്ഞിരിക്കേണ്ടതാണെന്നു  തോന്നുന്നതിനാൽ  എവിടെ  കുറിക്കട്ടെ.

കൃതായുഗത്തിൽ  ചില ദേവസ്ത്രീകൾ ശോണാചല തടത്തിലുള്ള  ഒരു നദിയിൽ  കുളിക്കുമ്പോൽ  ശ്രീപരമേശ്വരൻ ന്‍റെ  ലീലകളുടെ ഭാഗമായി  അഗ്നിരൂപത്തിൽ  നദീതീരത്തിൽ  ഇരിക്കുകയുണ്ടായി.  ദേവസ്ത്രീകൾ  സ്നാനശേഷം  ചൂടിനുവേണ്ടി  അഗ്നിക്കുചുറ്റും  വന്നിരിക്കുകയും  അവർ ശൈവതേജസ്സിനാൽ  ഗർഭധാരണികളാകുകയും ചെയ്തു.  സന്താനങ്ങളുടെ  ജനനശേഷം  അവരെ  മഹാദേവനെ  ഏല്പിച്ചു്  ദേവസ്ത്രീകൾ  മടങ്ങി.  സന്താനങ്ങളെ  മഹാദേവൻ  ശ്രീപർവ്വതിയെ  ഏല്പിച്ചു്.  ശോണാചലതടത്തിൽ  നിന്നും  ഉത്ഭവിക്കുകയാൽ  ദേവി  അവർക്കു്  ശൗണ്ഡികർ  എന്നു്  നാമകരണം  ചെയ്യുകയും  അനുഗ്രഹിക്കുകയും  ചെയ്തു. ( കഥയിൽ അഗ്നിയിൽ നിന്നും ഉത്ഭവിച്ചവർ  എന്നതിനാലാവാം തീയർഎന്ന നാമം ഇണ്ടായതെന്നും ചിലർ കരുതുന്നുണ്ടു്.)  ഇവർ ശിവപാർവ്വതിമാരോടൊപ്പം  വളർന്നു.  ദേവീപാർവ്വതി ശൗണ്ഡികരെ  മഹേശ്വരനു്  കുളകർമ്മത്തിനുപയോഗിക്കാൻ  ഇളനീർ (ഇന്നു്  സർക്കാർ  വ്യവസായം അക്കാൻ ശ്രമിക്കുന്ന തെങ്ങിൽ നിന്നും ലഭിക്കുന്ന പുളിക്കാത്ത പാനീയം) ഉണ്ടാക്കുന്ന  ജോലി  ഏല്പിച്ചു.  കുളകർമ്മം എന്നാൽ പൂജ; അപ്പോൾ അതിനുപയോഗിക്കുന്ന വസ്തു ദൈവികമായിരിക്കണം, ഒപ്പം ആരോഗ്യദായകവും. (ആരോഗ്യദായകം എന്നു  മനസ്സിലായപ്പോഴാണല്ലോ ഇപ്പോൾ അതിനു  വ്യവസായസാദ്ധ്യത ഉണ്ടായതും.)  ഇളനീർ  ദൈവികവും ആയിരിന്നു.  എന്നാൽ  അതു  മരത്തിൽ  നിന്നും  എടുത്തതിനു  ശേഷം  കുറെ  കാലതാമസം  വരുത്തി  ഉപയോഗിച്ചാൽ  ലഹരിപിടിക്കാം  എന്നു മനസ്സിലാക്കിയ  മനുഷ്യൻ അതിനെ  മദ്യമാക്കി  ഉപയോഗിച്ചു.  അപ്പോൾ  പൂജാകർമ്മത്തിനു  ഇളനീർ  ശേഖരിച്ച  പുണ്ണ്യാത്മാക്കൾ  നികൃഷ്ടമായ  കള്ളുണ്ടാക്കുന്ന  വെറും  ചെത്തുകാരനായി  മുദ്രകുത്തപ്പെടുകയും  ചെയ്തു. പുണ്ണ്യകർമ്മത്തിനു് ഉപയോഗിച്ചിരുന്ന  ഇളനീർ,  ഒരു ചെറിയ മാറ്റത്തോടെ  സമൂഹത്തിലെ  വളരയേറെ  ദുഷ്ചിന്തകൾക്കും  ദുഷകർമ്മങ്ങൾക്കും  കാരണവുമായി;  കാരണമാക്കി  മാറ്റപ്പെട്ടു  എന്നു  വേണം  കരുതുവാൻ.

ഇളനീർ  ഉണ്ടാക്കി  ഹോമകുംഭത്തിലാക്കി  അടച്ചു്  പരമേശ്വര സന്നിധിയിലേക്കു്  ഒരു  ബ്രാഹ്മണന്‍റെ  കയ്യിൽ  കൊടുത്തു വിടുകയായിരിന്നു  പതിവ്.  ഇളനീരിനു്   അമൃതിന്‍റെ   ഗുണം ഉണ്ടെന്നറിയാമായിരുന്ന    ബ്രാഹ്മണൻ  ഒരുദിവസം  അതിൽ  കുറച്ചു്  ഇളനീർ  കുടിച്ചിട്ടു്  അത്രയും  വെള്ളം  ചേർത്ത്  അളവു  ശരിയാക്കി,  ഭഗവാന്‍റെയടുത്തെത്തിച്ചു.  അമൃതപാനത്തിനു  സമയം  ചിലവഴിച്ചതിനാൽ  ബ്രാഹ്മണൻ  പൂജാസമയം  കഴിഞ്ഞാണു്  ഭഗവാന്‍റെ  അടുത്തെത്തിയതു്.  കുപിതനായ  പരമേശ്വരൻ  ശൗണ്ഡികനെ  വിളിച്ചുകൊണ്ടു  വരുവാൻ  ബ്രാഹ്മണനോടു  കല്പിച്ചു.  ദേവാധിദേവന്‍റെ   കോപം  കണ്ടു്  ഭയപ്പെട്ട  ബ്രാഹ്മണൻ  ശൗണ്ഡികന്‍റെ  അടുത്തെത്തി  വിവരങ്ങൾ  ധരിപ്പിച്ചു.  കോപിഷ്ടനായ  ശൗണ്ഡികൻ  ബ്രാഹ്മണന്‍റെ  തല വെട്ടിയേടുത്തും  കൊണ്ട്  പരമേശ്വരസന്നിധിയിലെത്തി.  രക്തകണങ്ങൾ  ഇറ്റിറ്റുവീഴുന്ന  ശിരസ്സുമായി  ന്‍റെ സന്നിധിയിലെത്തിയ  ശൗണ്ഡികനെക്കണ്ട്  ബ്രഹ്മഹത്യാപാപം ചെയ്ത നീ  ദൂരെ നില്ക്കൂ  എന്നു  മഹാദേവൻ  കല്പിച്ചു.  ഇതുകേട്ട  ശൗണ്ഡികൻ, ‘മഹാദേവാ, ഇയ്യാൾ  ന്‍റെയടുത്തുവന്നു്,  താൻ  ചെയ്ത  കളവും  ഭഗവാന്‍റെ  കല്പനയും  അറിയിച്ചു.  കുളകർമ്മതത്ത്വം  അറിയാത്തവനും  കളവുകാട്ടുകയും കളവുപറയുകയും  ചെയ്യുന്നവനും  ആയ  ഇവൻ  ഒരിക്കലും  ബ്രാഹ്മണൻ  ആകില്ല. (ജന്മം അല്ല കർമ്മമാണു് വർണ്ണവും ജാതിയും തീരുമാനിക്കുക എന്ന അറിവും ശൗണ്ഡികനുണ്ടായിരിന്നു).  ആയതിനാൽ  ഞാൻ  ബ്രഹ്മഹത്യചെയ്തിട്ടില്ല. ബ്രഹ്മഹത്യ ചെയ്യാത്തതിനാൽ  ഞാൻ പാപിയും  അല്ല.  എങ്കിലും  അങ്ങയുടെ  ഇഷ്ടാനുസരണം  എന്തും  ചെയ്തുകൊള്ളുക  എന്നു  പറഞ്ഞു. ഇതു  കേട്ട  മഹേശ്വരൻ  ശൗണ്ഡികന്‍റെ  ധീരതയും  അറിവും  കണക്കിലെടുത്തു്  സന്തോഷപൂർവ്വം   ഇങ്ങനെ  പറഞ്ഞു:  ബ്രഹ്മജ്ഞനാണു്  എല്ലാക്കാര്യങ്ങൾക്കും  എല്ലാവർക്കും  പ്രമാണമെന്നു  വേദങ്ങളും  മുനിമാരും  പറയുന്നു.  ബ്രഹ്മജ്ഞാനമില്ലാത്തവൻ  ബ്രാഹ്മണകുലജാതൻ ആണെങ്കിലും  ബ്രാഹ്മണനല്ലെന്നും,  ആയതിനാൽ  നീ  പാപിയല്ലെന്നും  നിശ്ചലബുദ്ധിയായ  നീയും  പറയുന്നു. എന്നാൽ  ആദ്യമേതന്നെ  ദൂരെപ്പോകൂ  എന്നു പറഞ്ഞതിനാൽ  അതു  മറ്റുവാൻ  സാദ്ധ്യമല്ല  എന്നും  മഹാദേവൻ  പറഞ്ഞു.  എന്നാൽ  പാപം  ചെയ്യാത്ത  താൻ  പാപിയല്ല  എന്നും  ഭഗവാന്‍റെ  കല്പനയാൽ  പാപിയാകുന്നതിലും  ഭേദം  ഭഗവാന്‍റെ  കൈയ്യാൽ  മരിക്കുന്നതാണെന്നും അവൻ പറഞ്ഞു. മരണം പുണ്ണ്യമാണെന്നു്  അറിയുന്നതിനാൽ  താൻ  പോകുന്നില്ലാ  എന്നും  തന്നെ  വധിക്കണം  എന്നും  ആവശ്യപ്പെട്ടു.  ഇതു  കേട്ട  മഹാദേവൻ  സന്തുഷ്ടനായി  ശൗണ്ഡികനോടു  പറഞ്ഞു:  നീ പതിത്ത്വം  ഭയപ്പെടേണ്ടാ;  ഏറ്റവും ഗുഹ്യവും  ബ്രഹ്മജ്ഞാനത്തിനുതന്നെ  ഏകകാരണമായിട്ടുള്ളതുമാണു്  കുളകർമ്മം.  ബ്രഹ്മജ്ഞാനത്തിനർഹനായ നിനക്കു് ഞാൻ അതിപ്പോൾ  തന്നെ  ഉപദേശിച്ചുതരാം  എന്നു  പറഞ്ഞു്  അതുപദേശിച്ചുകൊടുത്തു.  അതിനുശേഷം,  നീ  പാപത്തിൽ  നിന്നും  മുക്തനായിരിക്കുന്നു.  നീ  ഇളനീരുണ്ടാക്കി  അതുകൊണ്ടു  കുളകർമ്മം  നടത്തിക്കൊള്ളുക.  നിനക്കു  ബ്രഹ്മജ്ഞാനം  നേരിട്ടു് നാം തന്നെ ഉപദേശിച്ചിരിക്കുകയാൽ  നിനക്കു  പൂണൂലിന്‍റെ  ആവശ്യവും  ഇല്ല. ബ്രഹ്മജ്ഞാനിയായി  നീയും  ജീവിച്ചു  കോള്ളുക,(1) എന്നും  അരുളിച്ചെയ്തു.    കഥ  സത്യമാകാം  അസത്യമാകാം.   സമുദായത്തിനു്  കള്ളെന്ന  അപരനാമത്തിലേക്കു  മാറ്റപ്പെട്ട  ഇളനീർ, പൂജ,  മഹേശ്വരൻ ഇവയുമായുള്ള  ബന്ധം    കഥയിൽ  നിന്നും  അനുമാനിക്കാമല്ലോ?  ഇളനീരിനെ  മദ്യം ആക്കിയതിൽ  നിന്നും  ഉണ്ടായ വിന നാം കാണുന്നുണ്ടല്ലോ?  ഇതു  കഥകൾ,  ഇനി  വീണ്ടും  അല്പം  ചരിത്രത്തിലേക്കു  കടക്കാം.

രണ്ടായിരത്തിയഞ്ഞൂറു  കൊല്ലങ്ങൾക്കുമുമ്പു്  തക്ഷശിലയിലെ വൈദ്യശാഖാദ്ധ്യക്ഷനായിരുന്ന  ആത്രേയനു് കാശിയിലെ വൈദ്യകുലാചാര്യനായിരുന്ന സുശ്രുതനും അവരുടെ വൈദ്യഗ്രന്ധങ്ങളിൽ നാളികേരത്തെപ്പറ്റി പ്രദിപാദിച്ചു കാണുന്നുണ്ടു്, എന്നു മാത്രമല്ല പെരുമാക്കന്മാരുടെ കാലത്തിനും വളരെ മുമ്പു് വാല്മീകി രാമായണത്തിൽ കേരളവർണ്ണനയിൽ നാളീകേരവൃക്ഷത്തെപ്പറ്റി പറയുന്നുണ്ടു്, അപ്പോൾ തെങ്ങു് പെരുമാക്കന്മാരുടെ കാലത്തു്  സിംഹളനാട്ടിൽ  നിന്നും  വന്നതല്ല.(2)

കേരളത്തിൽ  ജാതിതിരിച്ചുള്ള  ജനസംഖ്യയിൽ  പ്രധമസ്ഥാനം  ഇന്നും ഈഴവർക്കാണല്ലോ?  ആയതിനാൽ   ജനത പെരുമാക്കന്മാരുടെ കാലത്തു് ഇവിടെ കുടിയേറിയ  ഏതാനും  പേരുടെ  സന്താനപരമ്പര  ആണെന്നു  പറയുന്നതിൽ യാതൊരു വിധമായ സത്യവും കാണാൻ വഴിയില്ല. ആപൂർവ്വം  ചിലർ  വന്നിരിക്കാം.  ഈഴവർ  മുഴുവനും ഈഴത്തുനാട്ടിൽ നിന്നും വന്നവരാകാൻ സാധ്യത ഒട്ടും ഇല്ല.

ശ്രീലങ്കയിലെ  ഐതീഹ്യങ്ങളനുസരിച്ചു്  2300ൽ പരം വർഷങ്ങൾക്കുമുൻപു  മുതൽ  തന്നെ  (പിൻപും)  കേരളീയർ  ശ്രീലങ്കയുമായി  ബംന്ധപ്പെട്ടിരുന്നതായി  സൂചിപ്പിക്കുന്നുണ്ടു്. അതിനും മുമ്പും ബന്ധം ഉണ്ടായിരിന്നു. അതിന്‍റെയെല്ലാം  പരിണിതഫലമായി  സിംഹളരായ  ബുദ്ധന്‍റെ  ലങ്കയിലെ ചില  അനുയായികളുടെ  അനുയായികൾ  കേരളത്തിലേക്കു  കുടിയേറി പാർത്തിട്ടുണ്ടാകാം. അങ്ങനെ വന്നവരിൽ തെങ്ങുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്നവരും  ചിലർ   ഉണ്ടായിരുന്നിരിക്കാം. അവർ ഇവിടെയുള്ളവരുമായി ചേർന്നും ഇരിക്കാം. എന്നാൽ ഈഴവർ മുഴുവനും അവിടെ നിന്നും തെങ്ങുമായി വന്നവർ ആകില്ല. അതിലും യുക്തി രഹിതമാണു് ഈഴവരുടെ തൊഴിൽ  മദ്യോല്പാദനം ആണെന്നു പറയുന്നതു്. തന്നെയുമല്ല  കേരളത്തിൽ  തെങ്ങുകൃഷി  തുടങ്ങി  നൂറ്റാണ്ടുകൾക്കു്   ശേഷം  മാത്രമാണു്  ലങ്കയിൽ  തെങ്ങുകൃഷി തുടങ്ങിയതെന്നതിനും  തെളിവുകൾ  ഉണ്ടു്.  തെങ്ങു്  ലങ്കയിൽ  എത്തിയതു്  കേരളത്തിൽ  നിന്നാണെന്നാണു്  നാട്ടുകാരുടെ  അറിവു്.  തെങ്ങിന്‍റെയും  തെങ്ങുമായി  അവിടെ  ചെന്ന രാജാവിന്‍റെയും  പ്രതിമയും  അതെപ്പറ്റിയുള്ള  ശിലാലിഖിതവും  ലങ്കയിലുള്ളതായി  ചരിത്രരേഖകളുള്ളതായി  ഒരു  ചരിത്രകാരൻ  രേഖപ്പെടുത്തിക്കാണുന്നുണ്ട്.(3)

ജനസംഖ്യയിൽ  ഇന്നും  പ്രധമസ്ഥാനം അർഹിക്കുന്ന സമുദായം - അനേകങ്ങൾ മതങ്ങൾ സ്വീകരിച്ചു പോയതിനു ശേഷവുംമുഴുവനും മദ്യം ഉല്പാദിപ്പിച്ചിരുന്നു എങ്കിൽ മദ്യപ്രളയത്താൽ ഭാരതം മുഴുവനും മുങ്ങിയില്ലാ എങ്കിലും ദക്ഷിണഭാരതം  തീർച്ചയായും  മുങ്ങിപ്പോകുമായിരിന്നു എന്നതിനു സംശയം വേണ്ടാ.  അപ്പോൾ  ഈഴവർ ഭാരതീയർ അഥവാ കേരളീയർ തന്നെ.  സകലവിധമായ ആചാരമര്യദകളും പാലിച്ചു നൂറ്റാണ്ടുകളായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ജീവിക്കുന്നവർ.

തന്നെയുമല്ല ഈഴവർക്കു് കേരളത്തിലെ ജനസംഖ്യയിൽ പ്രബലമായ മറ്റൊരു സമുദായമായ നായർ സമുദായവുമായി ആചാരങ്ങളിലും ജീവിതരീതിക്കും വലിയ വ്യത്യാസങ്ങളും ഇല്ല. ഒരുകാലത്തു ഈഴവർ-നായർ എന്ന തിരിവുകൾ ഉണ്ടായിരുന്നില്ലാ എന്നും ഒരു സമുദായം തന്നെ ആയിരിന്നു എന്നും കാണുന്നു.(4) അപ്പോൾ ഈഴവർ ഭൂരിഭാഗവും കേരളീയർ തന്നെയാണു്. കേരളത്തിലെ മറ്റുള്ളവരും .

കേരളത്തിലേക്കു്  ആദ്യമായി  കുടിയേറിപ്പാർത്തവർ  ആദിനിവാസികളും   ഈഴവരും  അരയന്മാരും   ആയിരിക്കണമെന്നു  പറയുവാൻ  ന്യായം ഉണ്ടു്. അക്കാലത്തു് ഈഴവരെന്നോ  അരയന്മാരെന്നോ  ഉള്ള  ജാതിവ്യവസ്ഥയാലുള്ള  വിവേചനവും  ഉണ്ടായിരിരുന്നില്ല. തൊഴിലിനനുസരിച്ചുള്ള ഒരു  വിഭജനം മാത്രം ആയിരിന്നു  അന്നുണ്ടായിരുന്നതു്. വളരെ അടുത്തു് സൗഹൃദമായി കഴിഞ്ഞുവന്ന രണ്ടു വിഭാഗങ്ങൾ ആയിരിന്നു ഇവർ.  അയിത്തത്തിനു  വളരെ പ്രധാന്യം ഉണ്ടായിരുന്ന കാലത്തും  ഈഴവരും അരയന്മാരും  വളരെ യോജിപ്പോടെ  കഴിഞ്ഞിരിന്നു. തമ്മിൽ  വിവാഹം  പന്തിഭോജനം ഇവ നടന്നിരുന്നില്ല, സാമുദായികമായ നടപടികളിലും ഐകരൂപ്യം  കുറവായിരിന്നു.(5)

വളരെ  പുരാതന  കാലം  മുതൽ തന്നെ, (ആര്യന്മാർ  ഉത്തരഭാരതത്തിൽ  വന്നു  എന്നു  പറയപ്പെടുന്നതിനും  വളരെക്കാലം  മുമ്പു  തന്നെഅങ്ങനെ സംഭവിച്ചിയട്ടില്ലാ എന്നതിനുള്ള തെളുവുകൾ ലഭ്യമായിക്കഴിഞ്ഞു എന്നു് ചില ശാസ്ത്രജ്ഞന്മാർ അസംനിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ടു്); സാസ്കാരികമായി  ഉന്നതനിലവാരം  പുലർത്തിയിരുന്ന  ഒരു ജനസമൂഹം  കേരളത്തിൽ  ജീവിച്ചിരുന്നൂ എന്നു് ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിട്ടുണ്ടു്. ആ സംസ്കാരത്തിന്‍റെ  ഉടമകൾ ഈഴവരും  നായന്മാരും  ആയിരിന്നു  എന്നു കരുതുന്നതിൽ തെറ്റില്ല.  കൂടാതെ അക്കാലത്തുതന്നെ കേരളം  ഫിനിഷ്യ,  ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുമായി  കച്ചവടം  നടത്തിയിരുന്നതായും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ടു്. ആയതിനാൽ  അന്നത്തെ ജനങ്ങൾ  കപ്പൽ  യാത്രയിലും പ്രാവിണ്ണ്യം നേടിയിരുന്നു. അക്കാലത്തു്  നായർ എന്നോ ഈഴവർ എന്നോ ഉള്ള  ജാതി തിരിവും ഉണ്ടായിരുന്നില്ല.(6)  ഇന്നത്തെ  പലേ  നായർ  കുടുംബങ്ങളുടേയും  ഈഴവകുടുംബങ്ങളുടെയും ചരിത്രം  പിന്നിലേക്കു്  തിരിഞ്ഞു് തിരഞ്ഞു  നോക്കിയാൽ  പലയിടങ്ങളിലും  മൂലകുടുംബങ്ങൾ  ഒന്നാണെന്നു കാണാം.  രണ്ടുകൂട്ടരും  ചേവകർ  സ്ഥാനം  അവകാശപ്പെടുന്നതും  മറ്റുകാരണങ്ങൾ  കൊണ്ടാകാൻ  വഴിയില്ല.

കേരള  ചരിത്രത്തിൽ  ഇടക്കാലത്തു്  രാജ്യകാര്യങ്ങളിൽ  നായർ  സമുദായത്തിനായിരുന്നു  പ്രാധാന്ന്യം. നായർ സമുദായത്തോടൊപ്പം പ്രാധാന്യം കൊണ്ടും  പ്രാചീനത്ത്വം കൊണ്ടും  കിടപിടിച്ചു  നിന്നിരുന്ന മറ്റൊരു  നമുദായം  ആയിരിന്നു  ഈഴവർ. ഇവർ തമ്മിൽ ഇന്നു കാണുന്ന അകല്ച്ച അന്നുണ്ടായിരുന്നില്ല.  അകൽച്ച  ഉണ്ടായിരിന്നു  എന്നതിനുള്ള  ഒരു  തെളിവുപോലും  ഒരു ചരിത്ര രേഖകളിലും കാണുന്നും  ഇല്ല.  മറ്റുള്ളവരുടെ  പ്രശ്നങ്ങൾക്കു്  പരിഹാരം  ഉണ്ടാക്കാൻ  സ്വന്തം ശരീരം  ബലിയർപ്പിക്കുക  എന്ന  കർമ്മം  പോലും  ഇവർ രണ്ടുകൂട്ടരും ചെയ്തിരിന്നു.  ജാതി ഇല്ലാതിരുന്ന  കേരളത്തിൽ  കാലകൃമേണ  ജനങ്ങൾ  പല  ജാതികളായി  പിരിഞ്ഞു്;  ഈഴവനും,  നായരും  നമ്പൂതിരിയും  ഉണ്ടാകുകയാണു ചെയ്തതെന്നു് ചില ചരിത്രകാരന്മാർ  രേഖപ്പെടുത്തുന്നുണ്ടു്.  കേരളോല്പ്പത്തി  കേരളമാഹാത്മയം മുതലായ കൃതികളുടെ നിർമ്മാണത്തിലൂടെ ചിലരുടെ സ്ഥാനം ഉറപ്പിക്കപ്പെട്ടപ്പോൾ പൊതുജനസേവനം ചെയ്തു നടന്ന നായർ-ഈഴവ സമുദായങ്ങൾക്കു്  അതു ചെയ്യാൻ സാധിച്ചില്ല  എന്നു  ചില  ചരിത്രകാരന്മാർ   കരുതുന്നു. എന്നാൽ    കൃതികൾ ആരെഴുതി എന്നും  അറിയേണ്ടിയിരിക്കുന്നു. ഇതെഴുതി എന്നു പറയപ്പെടുന്നവർ തന്നെയാണോ എഴുതിയതു്? അതോ മറ്റുവല്ലവരും ആണോ എഴുതിയതു? അന്നത്തെ  കേരളീയരെ ഭിന്നിപ്പിക്കാൻ വേണ്ടി  മനഃപ്പൂർവ്വം  ചെയ്തതാണോ?  എന്തായാലും  സേവനം  ആഗ്രഹിച്ചവർ  വടക്കൻ  പാട്ടുകളിലൂടെ  ചരിത്രത്തിൽ  ചേവകർക്കു  ചില  സ്ഥാനങ്ങൾ  നല്കിയിട്ടും  ഉണ്ടു്.  പലരും  അതു്  അംഗീകരിച്ചു  കൊടുക്കുന്നില്ലാ  എന്നു  മാത്രം.(7)

ഒന്നിച്ചുനിന്നും  സാംസ്കാരികപാരമ്പര്യത്തിൽ  ഉറച്ചുനില്ക്കുന്ന  മറ്റുള്ളവരേയും  കൂടെച്ചേർത്തു്,  സമത്ത്വവും  സാഹോദര്യവും  പുലർത്തി   മുന്നോട്ടു പോകുന്നതാകയില്ലേ  ഈഴവർക്കും നായന്മാർക്കും കൂടാതെ മറ്റുള്ള  എല്ലാവർക്കും  നന്മവരുത്തുക?  ബന്ധപ്പെട്ടവരെല്ലാം  അമാന്തിക്കാതെ  ചിന്തിക്കേണ്ടതാണീ  വിഷയം.

രചനനയും പകർപ്പാവകാശവും ഉദയഭാനു പണിക്കർ


Bibliography

1.    സരസകവി മൂലൂർ, ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം  38 – 40. 

2.  സരസകവി മൂലൂർ, ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം  47 – 48. 

3.  സരസകവി മൂലൂർ, ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം  54. 

4.    സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവ ചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 46 – 59.

5.    സരസകവി മൂലൂരിന്റെ ജീവചരിത്രം പുറം 55, 56, 57. And സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 47 – 49) (ii) (പൂത്തേഴത്തു രാമൻ മേനോൻ, മൂർക്കോത്തു കുഞ്ഞപ്പ.)

6.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും; പുറം 116  - 125. (ii) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 64, 66.

7.    സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ. പുറം 45 – 56) (ii)  [നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും പുറം 119. (iii) കടത്തനാടൻ നൊമ്പരങ്ങൾ, ഭാസ്കരൻ മാനന്തേരി, പുറം 28 – 31.

@X@X

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ